District News
കണ്ണൂർ: പാറക്കണ്ടിയിൽ മൂന്നുപേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്നു പേരെ ഓടിച്ചിട്ടുകടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിനിടെ നടന്ന സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മറ്റ് തെരുവ് നായകൾക്കും കടിയേറ്റിരുന്നു. കടിയേറ്റ നായകളെ കണ്ടെത്തി ഉടൻ വാക്സിനേഷൻ ഉറപ്പാക്കാൻ കോർപറേഷൻ തയാറാകണമെന്ന് ഐആർപിസി വൈസ് ചെയർമാൻ പി.എം. സാജിദ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ അപര്യാപ്തമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. പൊതു ഇടങ്ങളിൽനിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ ചെയ്യുന്നതിന് സംസ്ഥാനങ്ങൾ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ വാദം തുടരുന്നതിനിടയിലാണു നിരീക്ഷണം. നായപ്രേമികളുടെയും സംസ്ഥാനങ്ങളുടെയും അതിക്രമം നേരിട്ടവരുടെയും ഉൾപ്പെടെ വിശദമായ വാദമാണ് മൂന്നംഗ ബെഞ്ചിന് മുന്നിൽ നടക്കുന്നത്.
സംസ്ഥാന സർക്കാരുകൾ സമർപ്പിച്ച ചില കണക്കുകളിലും സുപ്രീംകോടതി ഇന്നലെ ആശ്ചര്യം പ്രകടിപ്പിച്ചു. ആസാമിൽ മാത്രം 2024ൽ നായ്ക്കളുടെ കടിയേറ്റ ഒന്നര ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും തെരുവുനായ സംരക്ഷണത്തിനായി ഒരു സെന്റർ മാത്രമാണ് സംസ്ഥാനത്തുള്ളതെന്ന കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ഗുജറാത്തിൽ ഇത്തരം സെന്റർ ഉണ്ട് എന്നത് സംബന്ധിച്ച യാതൊരു വിവരവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ജാർഖണ്ഡിൽ 1.6 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്ന കണക്ക് സംസ്ഥാനം പെരുപ്പിച്ച കാണിക്കുന്നതായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേരളത്തിലെയും ഗോവയിലെയും ബീച്ചുകളിലെ തെരുനായ്ക്കളുടെ സാന്നിധ്യം വാദത്തിനിടയിൽ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ആത്യന്തികമായി വിനോദസഞ്ചാര മേഖലയെ ഇത് ബാധിക്കുമെന്ന് കോടതിയും വ്യക്തമാക്കി. കേസിൽ വാദം ഇന്നും തുടരും.
Kerala
കൊച്ചി: തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച കോള്‍ സെന്ററിലേക്കു പരാതിപ്രവാഹം. വിവിധ ജില്ലകളില്‍നിന്നായി 472 പരാതികളാണു ലഭിച്ചത്. കൂടുതൽ പരാതികൾ തിരുവനന്തപുരം ജില്ലയിൽനിന്നാണ് (151).
സംസ്ഥാനത്തു തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരാതികളും പ്രശ്നങ്ങളും വിളിച്ചറിയിക്കുന്നതിന് ഡിസംബര്‍ മൂന്നിനാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഓഫീസിലാണ് ഇതിന്റെ പ്രവര്‍ത്തനം. നായ്ക്കൾ കാരണം വഴി നടക്കാന്‍ പ്രയാസം, വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടമുണ്ടാക്കുന്നു, കുട്ടികളെയും പ്രായമുള്ളവരെയും പിന്നാലെ ചെന്നു കടിക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ.
വിളിക്കുന്നവരില്‍ വലിയ ശതമാനവും പ്രായമായവരാണ്. കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതി തദ്ദേശവകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറേറ്റിലേക്കാണു കൈമാറുന്നത്. അവിടെനിന്നു പഞ്ചായത്തുകള്‍ക്കോ നഗരസഭകള്‍ക്കോ കൈമാറി വെറ്ററിനറി വിദഗ്ധരുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ആകെ ലഭിച്ച 472 പരാതികളില്‍ 12ഓളം പരാതികള്‍ പേവിഷബാധയുള്ള നായ്ക്കളെക്കുറിച്ചുള്ളവയായിരുന്നു. പേപ്പട്ടി ആക്രമണം പോലുള്ള അടിയന്തര സാഹചര്യങ്ങളാണ് അറിയിക്കുന്നതെങ്കില്‍ കോള്‍ സെന്ററില്‍നിന്നു പോലീസ് സ്റ്റേഷനുകളിലും ഹെല്‍ത്ത് സെന്ററുകളിലും വിവരം കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കും.
2025 ൽ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2.49 ലക്ഷം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. 17 ഓളം പേർ മരിച്ചു. എന്നാല്‍ നായ്ക്കളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരുടെ കുറവും പിടികൂടുന്നവയെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകളുടെ അഭാവവുമാണ് തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധ
National
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ വീണ്ടും വിമർശിച്ച് സുപ്രീംകോടതി. തെരുവ് നായകളെ പിടികൂടാൻ പോയ മുൻസിപ്പൽ ജീവനക്കാരെ നായ സ്നേഹികളായ അഭിഭാഷകർ ആക്രമിച്ചത് എത്ര മോശകരമായ കാര്യമാണെന്നു കോടതി ചോദിച്ചു. തെരുവ് നായ്ക്കൾ പ്രത്യേകതരം വൈറസ് വാഹകരാണെന്നും കോടതി പരാമർശിച്ചു.
എന്നാൽ, പരിസ്ഥിതിയുടെ നിലനിൽപ്പിനും പാമ്പുകളെ പോലെയുള്ള ജീവികളുടെ എണ്ണം വർധിക്കുന്നത് തടയുന്നതും നായ്കൾ കാരണമാണെന്നാണ് മൃഗസ്നേഹികളുടെ വാദം. അതിനാൽ തെരുവ് നായ്ക്കളെ നിലനിർത്തണമെന്നും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ ആലോചിച്ച് തീരുമാനമെടുക്കണമെന്നും മൃഗസ്നേഹികൾ ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, നായകൾ ഒൻപതു വയസുള്ള കുട്ടിയെ ആക്രമിച്ചാൽ ആരായിരിക്കും ഉത്തരവാദിയെന്നും ഇവയ്ക്കു ഭക്ഷണം നൽകുന്ന സംഘടന ഉത്തരവാദിത്വം ഏറ്റടുക്കുമോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ തങ്ങൾ കണ്ണടച്ച് ഇരിക്കണോയെന്നും സുപ്രീംകോടതി ആരാഞ്ഞു. നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എബിസി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീംകോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾക്കു കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
District News
ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് അഞ്ചു പേരെ കടിച്ച പേവിഷബാധയുള്ള തെരുവുനായെ പിടികൂടി. തിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിനിടെ ഹരിപ്പാട് ക്ഷേത്രത്തിലെത്തിയ ഒരു സ്ത്രീക്കും കടിയേറ്റിട്ടുണ്ട്. ഹരിപ്പാട്ടെ ലോട്ടറിക്കച്ചവടക്കാരൻ ഉൾപ്പെടെ മറ്റു മുന്നു പേരെയും നായ കടിച്ചു . ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടും. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.
ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് ആറോളം തെരുവുനായ്ക്കൾ നഗരസഭയുടെ നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് തെരുവുനായ മനുഷ്യനെ അക്രമിക്കാൻ തുടങ്ങിയത്. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വൂ ടിം അംഗം ചാർളി ഏബ്രഹാം വലയിൽ കുടുക്കിയ തെരുവുനായ രക്തം ഛർദ്ദിച്ചതിനെത്തുടർന്നാണ് പേവിഷബാധയെന്നു സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കുത്തിവയ്പു നൽകിയ നായയെ ക്ഷേത്രത്തിനു പിന്നിലെ പ്രത്യേക സ്ഥലത്ത് ബന്ധിച്ചു.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ ഏകദേശം പത്തിലധികം നായ്ക്കൾ വസിക്കുന്നുണ്ട്. ക്ഷേത്രത്തിലെത്തുന്ന ചിലർ ഇതിന് ആഹാരസാധനങ്ങൾ നൽകുന്നതു കാരണം നായ്ക്കൾ ഇവിടെത്തന്നെ തമ്പടിക്കുകയാണ്. ഭക്തജനങ്ങളെ കടിച്ച നായയെ പിടികൂടുന്നതിനായി ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ നഗരസഭയ്ക്കു കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ എച്ച്ഐ മോഹൻകുമാർ, വൈസ് ചെയർമാൻ എം.ബി. അനിൽ മിത്ര, കൗൺസിലർ ഷിബു പഞ്ചവടി, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പീയൂഷ് കലവറ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ പിടിക്കാനുള്ള നടപടി ആരംഭിച്ചത്.
ക്ഷേത്രത്തിലെത്തുന്നവരും വഴിയാത്രക്കാരും തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്നും അവശേഷിക്കുന്ന നായ്ക്കളെ പിടികൂടാനുള്ള അടിയന്തര നടപടി ഉടൻ ഉണ്ടാകുമെന്നും വൈസ് ചെയർമാൻ അറിയിച്ചു.
District News
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍ സന്നദ്ധത അറിയിച്ചു. ആലുവ ഐസിഡിപി കാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഈ തീരുമാനം.
തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു.
റോട്ടറി ഇന്റര്‍നാഷണലിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സീജോ തോമസ് ഷെല്‍ട്ടര്‍ നിര്‍മാണത്തില്‍ റോട്ടറിയുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
സര്‍ക്കാര്‍ സ്ഥലം വിട്ടുനല്‍കുകയാണെങ്കില്‍ ഷെല്‍ട്ടറുകളുടെ നിര്‍മാണവും നടത്തിപ്പും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തൃപ്പൂണിത്തുറയില്‍ നിന്നുള്ള അജയ് മേനോന് ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
District News
ചെറുവത്തൂര്‍: തെരുവുനായയുടെ മൂക്കില്‍ മുള്ളന്‍പന്നിയുടെ മുള്ള് തറച്ചുകയറി. രക്ഷകരായി ഓട്ടോഡ്രൈവര്‍മാര്‍. ഇന്നലെ രാവിലെ ഏഴോടെ ചെറുവത്തൂര്‍ ടൗണിലായിരുന്നു സംഭവം. മൂക്കില്‍ തറച്ചുകയറിയ മുള്ളുമായി ഭക്ഷണം കഴിക്കാന്‍ പോലും പറ്റാതെ പ്രയാസപ്പെടുകയായിരുന്നു. സഹായത്തിനായി ഓട്ടോഡ്രൈവര്‍മാരുമായി അടുപ്പം കൂടി. കൈകൊണ്ട് മുള്ള് വലിച്ചൂരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പിന്നീട് കട്ടിംഗ് പ്ലെയറിന്റെ സഹായത്തോടെയാണ് മുള്ള് വലിച്ചൂരിയത്. മൂക്കിന് വലിയ പരിക്കില്ലാത്തതിനാല്‍ മൃഗാശുപത്രിയില്‍ കൊണ്ടുപോയില്ല. ഓട്ടോഡ്രൈവര്‍മാരായ പ്രേമരാജന്‍, അസീസ്, മുത്തലബ്, ശ്രീകാന്ത്, രാഘവന് എന്നിവരാണ് തെരുവുനായക്ക് രക്ഷകരായത്. ചെറുവത്തൂര്‍ പോലൊരു ടൗണ്‍ പ്രദേശത്ത് എങ്ങനെ മുള്ളന്പന്നിയെത്തിയെന്നതാണ് ഏവരെയും അമ്പരപ്പിച്ചത്.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു.
ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ഇറ്റലി സ്വദേശിനി ഫ്ളാബിയയ്ക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.
കാലിൽ കടിയേറ്റ ഇവർ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല. രണ്ട് നായകളാണ് ആക്രമിച്ചതെന്ന് വിദേശ വനിത പ്രതികരിച്ചു.
Kerala
വടക്കഞ്ചേരി: മുടപ്പല്ലൂർ ഗവ. ഹൈസ്കൂളിലെ മൂന്നാംക്ലാസുകാരനെയും നാട്ടുകാരെയും കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് കടിയേറ്റവരെല്ലാം കൃത്യമായ ചികിത്സയ്ക്കു വിധേയരാകണമെന്നു വെറ്ററിനറി അധികൃതർ നിർദേശം നൽകി.
ഏഴുവയസുകാരൻ ഉൾപ്പെടെ പ്രദേശത്തെ ഏതാനും നാട്ടുകാർക്കാണ് രണ്ടു ദിവസങ്ങളിലായി നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് സ്കൂൾവിട്ട സമയത്താണ് വിദ്യാർഥിയെ നായ കടിച്ചത്.
District News
ഇരുമ്പനം: ഇരുമ്പനത്ത് നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇരുമ്പനം എച്ച്ഒസി ക്വാർട്ടേഴ്സിന് സമീപത്തുള്ള ഹെൽത്ത് സെന്ററിൽ എത്തിയവർക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ ഒന്‍പതോടെ ആയിരുന്നു നായയുടെ ആക്രമണം. വാർഡ് കൗൺസിലറായ വള്ളി രവിക്ക് നേരെയും നായയുടെ ആക്രമണ ശ്രമം ഉണ്ടായി. മൂന്നു സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് തെരുവുനായ ആക്രമിച്ചത്.
ഇതിൽ നാല് പേർക്കാണ് കടിയേറ്റത്. പുരുഷന്മാരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്. ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് നൽകി. സുപ്രീംകോടതി ഉത്തരവ് പ്രകാരം രണ്ടാഴ്ചക്കകം തെരുവു നായ്ക്കളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നറിയിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും തെരുവുനായകളെ പേടിച്ച് റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ജനങ്ങൾ.
National
ന്യൂഡൽഹി: ഹൈവേകളിലും എക്സ്പ്രസ് വേകളിലും കാണുന്ന കന്നുകാലികളെ റിപ്പോർട്ട് ചെയ്യുന്നതിനായി ഓരോ അഥോറിറ്റിക്കും ഹൈവേ പട്രോളിംഗ് ടീമുകൾ വേണമെന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനായി എല്ലാ ഹൈവേകളിലും ഹെൽപ് ലൈൻ നന്പറുകൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു.
ഈ മൃഗങ്ങളെ ഗോശാലകളിലേക്കോ മൃഗസംരക്ഷണ കേന്ദ്രങ്ങളിലേക്കോ മാറ്റണമെന്നും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ വ്യക്തിപരമായി ഉത്തരവാദികളായിരിക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. എട്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച പുരോഗതിയും സത്യവാങ്മൂലവും സമർപ്പിക്കാൻ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവുനായ്ക്കൾ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും രണ്ടാഴ്ചയ്ക്കുള്ളിൽ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനുകളും സ്പോർട്സ് കോംപ്ലക്സുകളും കണ്ടെത്തി എട്ടാഴ്ചയ്ക്കുള്ളിൽ മതിയായ വേലികൾ കെട്ടണം.
ഇത്തരം സ്ഥാപനങ്ങളുടെ മാനേജ്മെന്റ് പരിസരത്തിന്റെ പരിപാലനത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കണം. പ്രാദേശിക മുനിസിപ്പൽ അധികാരികൾ മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരം സ്ഥലങ്ങൾ പരിശോധിക്കണമെ ന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയം ജനുവരി 13ന് കോടതി വീണ്ടും പരിഗണിക്കും.
Kerala
കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവുനായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി.
ചരിത്രപരമായ ഉത്തരവാണ് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുകയും പേവിഷ ബാധയേറ്റ് നിരവധി മരണങ്ങള് സംഭവിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് അടിയന്തരമായി നടപ്പിലാക്കി രാജ്യത്തിനാകെ മാകൃകയാകാന് സംസ്ഥാനത്തെ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കണമെന്നും ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
Kerala
ആലുവ: തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സാമൂഹ്യപ്രവർത്തകനും തെരുവുനായ വിമുക്തസംഘം സംസ്ഥാന ചെയർമാനുമായ ജോസ് മാവേലി. മനുഷ്യത്വപരവും സന്തോഷകരവുമായ ഉത്തരവാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
റോഡില്‍നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും നീക്കണമെന്നും ഇതിനായി പട്രോളിംഗ് സംഘത്തെ നിയോഗിക്കണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദേശം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരുവുനായ ആക്രമണത്തിനെതിരേ ജനരക്ഷയ്ക്കായി പോരാടിയ തനിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകൾ എടുത്തിരുന്നു. ഇതിനു പുറമെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിയമപോരാട്ടത്തിനൊടുവിൽ തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ താൻ മേലാൽ ഇടപെടുകയില്ലെന്ന് സുപ്രീംകോടതിയിൽ മാപ്പപേക്ഷയും നൽകേണ്ടിവന്നുവെന്ന് ജോസ് മാവേലി പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു നീക്കണമെന്ന സുപ്രീംകോടതിവിധി സ്വാഗതാര്‍ഹമെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി വിരമിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബിജു പ്രഭാകര്‍.
പ്രായോഗികമായി ഇത് എത്രമാത്രം ചെയ്യാനാകുമെന്നതില്‍ സംശയമുണ്ട്. അത്ര അധികമാണ് തെരുവ് നായകളുടെ എണ്ണം. നാലു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെയാണ് തെരുവുനായകളുടെ എണ്ണമെന്നു പറയുന്നു. ഇത്രയും തെരുവ് നായ്ക്കളെ എന്തുചെയ്യും. ഇത്രയും നായ്ക്കളെ വന്ധ്യംകരിക്കാന്‍ എത്ര ഡോക്ടര്‍മാര്‍ വേണ്ടിവരും. സര്‍ക്കാര്‍ പല കാര്യങ്ങള്‍ക്കും പ്രശസ്തരായ പല വക്കീലന്മാരെ കൊണ്ടുവന്നിട്ടുണ്ട്. ഈ വിഷയം വരുമ്പോള്‍ അത്തരത്തിലുള്ള വക്കീലന്മാരെ ആരെയും കാണാനില്ല.
അതേസമയം തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ടു വാദിക്കുന്നത് രാജ്യത്തെ തന്നെ പ്രഗദ്ഭരായ അഭിഭാഷകരാണ്. പേപ്പട്ടി വിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കുന്ന വാക്സിന് ലോബിയാണ് അവരെ കൊണ്ടുവരുന്നത്.
1960- ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍ ആണ് ഒരു മൃഗത്തിനെതിരെയും ക്രൂ രത പാടില്ല എന്നു പറയുന്നത്. എന്നാല്‍ അതില്‍ സെക്ഷന്‍ 11-3 അനുസരിച്ച് കൊടുത്തിരിക്കുന്ന എക്സെംപ്ഷനില്‍ അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്നുപറയുന്നുണ്ട്. വാക്സിന് ലോബിയുടെ അഭിഭാഷകര്‍ വാദിച്ചാണ് എബിസി നിയമം അനുസരിച്ച് വന്ധ്യംകരിക്കാനേ പാടുള്ളൂ എന്നാക്കിത്തീര്ത്തത്.
വന്ധ്യംകരിച്ചതുകൊണ്ട് തെരുവ്നായ്ക്കളുടെ എണ്ണം കുറയാന്‍ പോകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നല്ല വക്കീലിനെവച്ച് യാഥാര്‍ഥ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തണമെന്നും ബിജു പ്രഭാകർ പറഞ്ഞു.
Kerala
ചങ്ങനാശേരി: വെരൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ. ഇന്നലെ രാവിലെ ഒമ്പതിനാണ് സ്കൂള്‍ വളപ്പില്‍വച്ച് നാലുവയസുകാരനായ വിദ്യാര്‍ഥിക്കു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുട്ടി ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ നായ കടിക്കുകയായിരുന്നു. പേടിച്ചു നിലത്തുവീണ കുട്ടിയുടെ ദേഹത്തും ചെവിയിലും തലയിലും നായ വീണ്ടും കടിച്ചു.
കുട്ടിയെ നായ ആക്രമിക്കുന്നതുകണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ തേജസ് ഓടിയെത്തിയപ്പോള്‍ സിസ്റ്ററെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. മറ്റ് അധ്യാപകരും സ്കൂളില്‍ കുട്ടികളുമായെത്തിയ മാതാപിതാക്കളും ബഹളം വച്ചപ്പോള്‍ നായ വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിപ്പോയി. ഗേറ്റ് ഭാഗത്തുവച്ച് രണ്ടു കുട്ടികളെ ആക്രമിച്ചശേഷം നായ സ്റ്റാഫ് റൂമിലേക്ക് ആദ്യം ഓടിക്കയറിയിരുന്നു. അവിടെനിന്ന് ഓടിച്ചുവിട്ടപ്പോഴാണ് നാലുവയസുകാരനെ ആക്രമിച്ചത്.
നായ ആക്രമിച്ച മൂന്നു കുട്ടികളെയും ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ മൂന്ന് അധ്യാപകരേയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവയ്പെടുത്തു. കൂടുതല്‍ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റാബിസ് ക്ലിനിക്കിലെത്തിച്ച് വിദഗ്ധ പരിശോധനയും കൗണ്‍സലിംഗും നടത്തി.
സ്കൂളിലെ ആക്രമണത്തിനുശേഷം വെരൂര്‍ ലൈബ്രറി ഭാഗത്തേക്ക് ഓടിയ നായ അവിടെ തൊഴിലുറപ്പ് ജോലികള്‍ ചെയ്തുകൊണ്ടിരുന്ന പുതുച്ചിറ മുട്ടുചിറമറ്റം തങ്കമ്മ കുമാരന് (53)നെയും കടിച്ചു. തങ്കമ്മയെയും ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് വാക്സിനേഷന് നടത്തി.
അക്രമകാരിയായ നായയെ ചത്ത നിലയിൽ കണ്ട ത്തി. പിന്നീട് മൃഗസംരക്ഷണ വിഭാഗത്തിനു കൈമാറി. തിരുവല്ല മഞ്ഞാടിയിലുള്ള ലാബില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.
Kerala
വടക്കഞ്ചേരി: ടൗണിനടുത്ത് തിരുവറ റോഡിൽ പുളിപറമ്പിൽ കിടപ്പുരോഗിയായ വീട്ടമ്മയെ തെരുവുനായ കടിച്ചുവലിച്ച് ഗുരുതരമായ പരിക്കേറ്റു.
പുളിപറമ്പ് പെരിയപ്പുവിന്റെ ഭാര്യ വിശാലത്തിനാണ് (55) കടിയേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷംജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടിനുമുന്നിൽ ഇറയത്തെ കട്ടിലിൽ കിടക്കുകയായിരുന്നു വിശാലം. ഓടിയെത്തിയ തെരുവുനായ ഇവരുടെ ഇടതുകൈയിൽ കടിച്ചുവലിക്കുകയായിരുന്നു.
മാംസം ഇളകി എല്ലുകൾ പുറത്തേക്കുതള്ളിയ നിലയിലായി. കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് നായയെ കല്ലെറിഞ്ഞുമാറ്റി വിശാലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
നാട്ടിൽ ഭീതിപരത്തി ഓടിനടന്ന നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.